തിരുവല്ല: തോട്ടിൽ തള്ളിയ കക്കൂസ് മാലിന്യത്തിൽ ഇറങ്ങിയ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി പരാതി. താറാവ് കർഷകനായ വേങ്ങൽ സ്വദേശി അനിൽ പൗലോസിന്റെ 8000 ത്തോളം താറാവുകളിൽ 300 താറാവുകളെയാണ് ഇന്ന് പുലർച്ചയോടെ വേങ്ങൽ – വെള്ളൂർമുണ്ടകം തോട്ടിലെ മലിന ജലത്തിൽ ചത്ത നിലയിൽ കണ്ടെത്തിയത്.
വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ മൂന്നാമത്തെ മോട്ടോർ തറയുടെ പടിഞ്ഞാറു ഭാഗത്ത് ആയിരുന്നു സംഭവം. ചാര, ചെമ്പലി ഇനത്തിൽ പ്പെട്ട താറാവുകളാണ് ചത്തത്. ഇതിന് രണ്ടു മാസം പ്രായം മാത്രമെ ഉളുവെന്ന് കർഷകൻ പറഞ്ഞു. ബാക്കിയുള്ള താറാവുകളെ ഉടൻ തന്നെ സമീപത്തെ പാടശേഖരത്തിലേക്ക് മാറ്റി. ഇതിൽ 250 ഓളം താറാവുകൾ അവശനിലയിലാണ്.
ചത്ത താറാവുകളെ പുലർച്ചയോടെ കുഴിച്ചിട്ടു. തോട്ടിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ച വിവരം അറിയാതെ ഇന്നലെ രാത്രിയാണ് അനിൽ താറാവുകളെ പതിവുപോലെ തോട്ടിലേക്ക് ഇറക്കിവിട്ടത്. തോടിൻ്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ച യായി ടാങ്കറിൽ എത്തിക്കുന്ന കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നതായി നാട്ടുകാർ ആരോപിച്ചു.
സംഭവമറിഞ്ഞ് ജനപ്രതിനിധികളും വെറ്റിനറി വിഭാഗം ഉദ്യേഗസ്ഥരും സ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചത്ത താറാവുകളിൽ ഒന്നിനെ പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ യഥാർത്ഥ കാരണം അറിയാൻ സാധിക്കുവെന്ന് അധികൃതർ അറിയിച്ചു.






