ന്യൂഡൽഹി : തന്റെ വ്യക്തിപരമായ അവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സൈബർ ഇടങ്ങളിൽ നടക്കുന്നുവെന്ന് നടൻ മോഹൻലാൽ .വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നതായും ശബ്ദമടക്കം കൃത്രിമമായി ഉണ്ടാക്കി ചിലർ ദുരുപയോഗം ചെയ്യുകയാണെന്ന് നടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ബോഡി ഷെയിമിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് നടക്കുന്നത്. മോഹൻലാലിന്റെ ശബ്ദമുപയോഗിച്ച് തട്ടിപ്പ് നടന്നാൽ അദ്ദേഹം ഉത്തരവാദിയാകുന്ന സാഹചര്യം ഉണ്ടാകും. തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ എഐ വീഡിയോകളിലും പരസ്യങ്ങളിലും ഉൾപ്പടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്ന് മോഹൻലാൽ ഹർജിയിൽ ആവശ്യപ്പെട്ടു. മെറ്റയുടെ അഭിഭാഷകനോട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. നേരത്തെ സമാനമായ ആവശ്യം ഉന്നയിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.





