ന്യൂഡൽഹി: ഇസ്രായേലിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്ക് ലക്ഷ്യമിടുമെന്ന സൂചന നൽകി ഇറാൻ. ചെങ്കടലിനെയും ഏഡൻ ഗൾഫിനെയും ബന്ധിപ്പിക്കുന്ന ഈ ജലപാത തടയുന്നത് ആഗോള വ്യാപാരത്തെയും എണ്ണ വിതരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ നിലനിൽക്കുന്ന സംഘർഷം കൂടുതൽ വ്യാപിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഇറാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.
ഗാസയിലെയും ലെബനനിലെയും സൈനിക നീക്കങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇസ്രായേലിന്റെ സാമ്പത്തിക ഭദ്രത തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാൻ നീങ്ങുന്നത്. ബാബ് അൽ-മന്ദേബ് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനോ ഗതാഗതം പൂർണ്ണമായി തടയാനോ സന്നദ്ധമാണെന്ന സൂചനകൾ ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്നു.
നിലവിൽ ചെങ്കടലിൽ നടത്തുന്ന ആക്രമണങ്ങൾ കടലിടുക്കിന്റെ പൂർണ്ണമായ നിയന്ത്രണത്തിലേക്ക് വ്യാപിപ്പിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്. ഇറാന്റെ ഈ നീക്കം അന്താരാഷ്‌ട്ര തലത്തിൽ വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്ന് തടസ്സപ്പെടുന്നത്.
അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഈ നീക്കത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇറാന്റെ ഭീഷണി യാഥാർത്ഥ്യമായാൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള പ്രതിസന്ധിയായി മാറുമെന്നാണ് വിവരം.






