ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിന് സമീപം 18 ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ച ചരക്ക് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ പൗരൻ മരിച്ചു. തടികൊണ്ടുണ്ടാക്കിയ ബോട്ട് പൂർണ്ണമായും അഗ്നിക്കിരയായി കടലിൽ താഴ്ന്നു. അപകടത്തിൽ പരിക്കേറ്റ നാല് ജീവനക്കാരെ പൊള്ളലേറ്റ നിലയിൽ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീപിടുത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അപകടസമയത്ത് സമീപത്തുണ്ടായിരുന്ന മറ്റൊരു കപ്പലിന്റെ സമയോചിതമായ ഇടപെടലാണ് 17 പേരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. കടലിൽ അകപ്പെട്ട ജീവനക്കാരെ ഈ കപ്പലിലെ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു.
തടികൊണ്ടുണ്ടാക്കിയ ബോട്ട് ആയതിനാൽ തീ അതിവേഗം പടരുകയും നിമിഷങ്ങൾക്കകം ബോട്ട് കടലിൽ മുങ്ങുകയും ചെയ്തു. വലിയൊരു ദുരന്തമാണ് മറ്റ് കപ്പൽ ജീവനക്കാരുടെ ഇടപെടലിലൂടെ ഒഴിവായത്. സംഭവമറിഞ്ഞ ഉടൻ തന്നെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും രക്ഷപ്പെട്ട മറ്റ് ജീവനക്കാരെയും സന്ദർശിച്ചു.
ഇവർക്ക് ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഭക്ഷണവും താമസസൗകര്യവും കോൺസുലേറ്റ് ഉറപ്പാക്കിയിട്ടുണ്ട്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ബോട്ട് ഉടമയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് അർഹമായ നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.





