കോഴഞ്ചേരി: അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ അടുത്ത വർഷത്തെ പടേനിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന പടേനിക്കളരി സമാരംഭത്തിൽ ആശാൻമാരും പടേനികലാകാരന്മാരും ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു. തുള്ളൽ, പാട്ട്, തപ്പ് കളരികൾക്കാണ് തിരിതെളിഞ്ഞത്.
സമ്പൂർണ്ണ പടേനി നടക്കുന്ന ഏറ്റവും പ്രധാന പടേനി തട്ടകമാണ് അയിരൂർ പുതിയ കാവ് . നൂറ്റാണ്ടുകൾക്കു ശേഷം 2024 ലാണ് സമ്പൂർണ്ണ പടേനി ഇവിടെ പുനർജീവിപ്പിച്ചത്. കുംഭ രേവതിക്ക് വലിയ പടേനി വരും വിധം 28 ദിവസമാണ് ഇവിടുത്തെ പടേനി. ആദ്യ 20 ദിവസം താവടി ഉൾപ്പടെ എല്ലാ ചടങ്ങുകളോടെയും ചൂട്ടു പടേനി നടക്കും. അടവിയും പാനയും ഉൾപ്പടെ പിന്നീടുള്ള എട്ടു ദിവസം പ്രധാന കോലങ്ങളല്ലാം അനുഷ്‌ഠാനബദ്ധമായി തുള്ളി ഒഴിയും. കുംഭ ഭരണി നാൾ പകൽ പ്പടേനി നടക്കും.
പുതിയകാവ് ശ്രീഭദ്രാ പടേനി സംഘത്തിൻ്റെ നേതൃത്വത്തിൽ നൂറോളം പേർ പടേനി പഠിക്കുന്നുണ്ട്. അവരിൽ പലരും എല്ലാ കോലങ്ങളും തുള്ളുന്ന വിധം മികച്ച കലാകാരൻമാരായി മാറിക്കഴിഞ്ഞു. കവിയൂർ ശ്രീഭദ്രാ പടേനി സംഘാംഗങ്ങളാണ് പരിശീലനം നൽകുന്നത്. പടേനിക്കും അവർ പൂർണ്ണമായും സഹകരിക്കുന്നു. കവിയൂർ ഓമനക്കുട്ടനാണ് കളരി ആശാൻ. തപ്പിലും പഠനക്കളരിയുണ്ട്. നാരങ്ങാനം രാധാകൃഷ്ണൻ നായരാശാനാണ് തപ്പു കളരി നയിക്കുന്നത്.
പടേനി കളരിയോടൊപ്പം വഞ്ചിപ്പാട്ടു കളരിക്കും തുടക്കം കുറിച്ചു. കോറ്റാത്തൂർ കൈതക്കോടി ദേവീവിലാസം പള്ളിയോട സമിതിയാണ് അതിന് നേതൃത്വം നൽകുന്നത്.





