തിരുവല്ല: മനുഷ്യജീവിതത്തിന്റെ ഏറ്റവും വേദനാജനകമായ നിമിഷങ്ങളിലും ആശ്വാസത്തിന്റെ സ്പർശമായി മാറുന്നവരാണ് നഴ്‌സുമാരെന്നും, രോഗിയുടെ കണ്ണീരിൽ കരുതലിന്റെ വെളിച്ചവും നിരാശയുടെ നിമിഷങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരിയും പകരുന്ന മഹത്തായ സേവനമാണ് അവർ നിർവഹിക്കുന്നതെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.
വൈഎംസിഎ കേരള റീജിയന്റെ ആഭിമുഖ്യത്തിൽ ഗവൺമെന്റ് ആശുപത്രിയിൽ സംഘടിപ്പിച്ച “പ്രതീക്ഷയുടെ പുഞ്ചിരി” അന്തർദേശീയ നേഴ്‌സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം കുടുംബത്തേക്കാൾ കൂടുതൽ സമയം രോഗികൾക്കായി ചെലവഴിച്ച് അനേകം ജീവിതങ്ങൾക്ക് കരുത്തും പ്രത്യാശയും പകരുന്ന എല്ലാ നഴ്‌സുമാരും സമൂഹത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നവരാണെന്നും മാർ യൗസേബിയോസ് കൂട്ടിച്ചേർത്തു.
കേരള റീജിയൻ യൂത്ത്, വുമൺ ആൻഡ് ചിൽഡ്രൻ കൺസേൺ കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യാതിഥിയായി. ആശുപത്രി സൂപ്രണ്ട് ഡോ. ബിജു നെൽസൺ മുഖ്യസന്ദേശം നൽകി.
ദേശീയ നിർവാഹക സമിതിയംഗം ജോ ഇലത്തിമൂട്ടിൽ, സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വർഗീസ് ടി. മങ്ങാട്, അഡ്വ. നിതിൻ കടവിൽ, നഴ്‌സസ് സൂപ്രണ്ട് പ്രീതി പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ദീർഘകാലം സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാരെ ചടങ്ങിൽ ആദരിച്ചു.





