ന്യൂഡൽഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലും എണ്ണ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്. നഷ്ടം ഒരുലക്ഷം കോടി രൂപ കടന്നുവെന്നും വില വര്‍ധനക്ക് കേന്ദ്രസര്‍ക്കാര്‍ സമ്മതം അറിയിക്കുമെന്നുമാണ് എണ്ണക്കമ്പനി അധികൃതരുടെ പ്രതീക്ഷ.
രാജ്യത്തെ എണ്ണക്കമ്പനികള്‍ക്ക് പ്രതിമാസം ഏകദേശം 30,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിടുന്നതിനാല്‍ മെയ് 15 ന് മുമ്പ് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില വർധിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വർധന കേന്ദ്രസർക്കാർ അംഗീകരിച്ചാല്‍, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം അഞ്ച് രൂപ വരെ ഉയരും. ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ 40-50 രൂപ വരെ വർധനവ് ഉണ്ടായേക്കാം.
നാല് വർഷത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വർധനവുണ്ടാകുന്നത്. 2022 മുതല്‍ ചില്ലറ വില്‍പ്പന നിരക്കുകള്‍ വലിയതോതില്‍ മരവിപ്പിച്ചിരിക്കുകയാണ്. ഓരോ മാസവും ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് ഒഎംസികള്‍ നേരിടുന്നതെന്നും ചില്ലറ ഇന്ധന വിലയും വർദ്ധിച്ചുവരുന്ന ചെലവുകളും തമ്മിലുള്ള കടുത്ത പൊരുത്തക്കേട് ചൂണ്ടിക്കാണിക്കുന്നത്.
മിഡില്‍ ഈസ്റ്റ് യുദ്ധത്തിനിടെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 യുഎസ് ഡോളറില്‍ നിന്ന് 126 യുഎസ് ഡോളറായി ഉയർന്നതിനെത്തുടർന്നാണ് പ്രതിസന്ധി രൂക്ഷമായത്. ആഗോള എണ്ണമേഖലയില്‍ കടുത്ത ആഘാതം നേരിട്ടിട്ടും, ഇന്ത്യ ഇതുവരെ ചില്ലറ ഇന്ധന വില വർധിപ്പിച്ചിട്ടില്ല.





