ആലപ്പുഴ: ട്രോളിങ് നിരോധനം നടപ്പിൽ വരുന്ന ജൂൺ 09 ന് അർദ്ധരാത്രി മുതൽ ജില്ലയിൽ നിയമവിരുദ്ധ മത്സ്യബന്ധന രീതികൾ അനുവദിക്കില്ലെന്നും മറ്റ് ജില്ലകളിലെ ബോട്ടുകൾ ജില്ലയുടെ തീരം വിട്ടുപോകണമെന്നും എഡിഎം (അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്) ബി ജ്യോതി പറഞ്ഞു. ജൂൺ 09 മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.
യോഗത്തിൽ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. നിരോധന കാലയളവിൽ തീരത്തു ട്രോളിങ് ബോട്ടുകൾ പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. മറ്റ് ജില്ലകളിലെ ബോട്ടുകൾ ആലപ്പുഴ ജില്ലയുടെ തീരം വിട്ടുപോകുകയോ സുരക്ഷിതമായി ബെർത്ത് ചെയ്യുകയോ വേണം. വളർച്ച പൂർത്തീകരിക്കാത്ത മത്സ്യക്കുഞ്ഞുങ്ങളെ വിൽപ്പനക്കായോ വളത്തിനായോ പിടിക്കുന്നത് ശിക്ഷാർഹമാണ്.
നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.
ട്രോളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിന് രണ്ട് യന്ത്രവൽകൃത ബോട്ടുകൾ കായംകുളം ഹാർബർ, തോപ്പുംപടി ഹാർബർ എന്നിവ കേന്ദ്രമാക്കി പ്രവർത്തിക്കും. ഈ ബോട്ടുകളിലായി 8 ലൈഫ് ഗാർഡുമാരുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.
തോട്ടപ്പള്ളി ഹാർബർ കേന്ദ്രീകരിച്ച് ഓരോ എഫ്.ആർ.പി. വള്ളങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിന് വേണ്ടി സജ്ജമാക്കും. ഇതിൽ 10 സീ റെസ്ക്യൂ ഗാർഡ്മാരുടെ സേവനം ഉറപ്പുവരുത്തും. ട്രോളിംഗ് നിരോധനകാലയളവിൽ ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്മെൻറ്, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കും.
തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രണ്ട് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാരെ നിശ്ചയിച്ച് ആരംഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 9447967155 നമ്പറിൽ അപകട വിവരങ്ങളും നിയമലംഘനങ്ങളും അറിയിക്കാമെന്നും അവർ പറഞ്ഞു.





