തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച് മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി. ഇത് സംബന്ധിച്ചുള്ള കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്റെ മേല്‍നോട്ടത്തിന് സ്‌പെഷല്‍ ഓഫീസര്‍ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തി. സംസ്ഥാന വ്യാപകമായി നടപടികള്‍ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വില്‍പന ശൃംഖലകളെ നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകള്‍ക്ക് മുന്നിലുള്ള പുകയില വില്‍പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വില്‍ക്കുന്നവരെ കര്‍ശനമായ നിയമത്തിന് മുന്നില്‍ വരുത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ച ജൂണ്‍ രണ്ടിന് ശേഷം 728 കേസുകളിലായി 795 പേരെ അറസ്റ്റ് ചെയ്തു. 625 ഗ്രാം എംഡിഎംഎയും 48.49 കിലോഗ്രാം കഞ്ചാവുമടക്കം 60 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇതുവരെ പിടികൂടിയത്.
അന്താരാഷ്ട്ര ലഹരി മാഫിയയുടെ രണ്ട് പ്രധാന കണ്ണികളെയും ഇതിലൂടെ പിടികൂടാനായെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്തളം പൊലീസ് ഒരു നൈജീരിയന്‍ പൗരനേയും പെരിനാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വിദേശവനിതയേയും പിടികൂടി. ഡല്‍ഹിയില്‍നിന്നും ബംഗളൂരുവില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. ഓപ്പറേഷനില്‍ ഇത് പ്രധാനപ്പെട്ട നേട്ടമാണെന്നും ചെന്നിത്തല സൂചിപ്പിച്ചു.
വിദ്യാര്‍ഥികളെ ചുറ്റിപ്പറ്റി വ്യാപാരം നടത്താനാണ് അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ ശ്രമം. ലഹരി സംഘങ്ങളെ പിടികൂടാനായി 84 പൊലീസ് ഡിവിഷനുകളില്‍ 16 അംഗങ്ങളുള്ള നാല് ടീമുകള്‍ രൂപീകരിച്ചു. ഇവര്‍ പകലും രാത്രിയിലുമായി ലഹരിമരുന്നുകളുടെ ഉറവിടങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനം നടത്തും.
സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്ന് ഓപ്പറേഷന് പിന്തുണ ലഭിക്കുന്നുണ്ട്. നാട്ടില്‍ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരമറിയിക്കാം. തികച്ചും കോണ്‍ഫിഡന്‍ഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളില്‍ വിളിച്ചറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.





