റാന്നി: റാന്നി സമീപപ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ പൂർണ നഗ്നനായി വീടുകളുടെ ജനലിലൂടെ ഒളിഞ്ഞു നോക്കുകയും പെട്ടെന്ന് ഓടി മറയുകയും ചെയ്യുന്ന ആളെ നാട്ടുകാർ സംഘം ചേർന്ന് തടഞ്ഞു വയ്ക്കുകയും കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു.
സംഭവത്തിൽ റാന്നി നെല്ലിക്കാമൺ പുറത്തേപ്പറമ്പിൽ കാലായിൽ വീട്ടിൽ ജിഷ്ണു(31), നെല്ലിക്കാമൺ മണിമലേറ്റു കാലായിൽ വീട്ടിൽ മഹേഷ്,(32) , മണിമലേറ്റു കാലായിൽ ശശി (56) , മേപ്പുറത്തുകാലായിൽ വീട്ടിൽ റോജി എം രാജു (30) , തോമ്പിക്കണ്ടം എന്ന സ്ഥലത്ത് വാലു മണ്ണിൽ വീട്ടിൽ രജിൻ (32) എന്നിവരെ റിമാൻഡ് ചെയ്യ്തു.
റാന്നി അങ്ങാടി ഉന്നക്കാവ് സ്ഥലത്ത് മുള്ളും കാട്ടിൽ വീട്ടിൽ വർഗീസ് മാത്യു (58) എന്നയാൾക്കാണ് മർദ്ദനമേറ്റത്. ജൂൺ 7 ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി റാന്നി കരിങ്കുറ്റിയിലും പരിസരപ്രദേശങ്ങളിലും പല വീടുകളിലും പലതവണ ഇയാളുടെ ശല്യം ഉണ്ടായി. പലർക്കും ആളെ മനസ്സിലായി എങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
ഞായറാഴ്ച രാത്രി സമീപ പ്രദേശത്തെ ഒരു വീട്ടിൽ നഗ്നനായി എത്തി ഒളിഞ്ഞുനോക്കിയ ഇയാളെ നാട്ടുകാർ തടഞ്ഞു വയ്ക്കുകയും രോഷാകുലരായി സംഘം ചേർന്ന നാട്ടുകാർ ഇയാളെ കെട്ടിയിട്ട് കമ്പുകൊണ്ട് മർദ്ദിക്കുകയും ആയിരുന്നു. റാന്നി പോലീസ് ഇയാളെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് അവിടെ നിന്ന് കൂടുതൽ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
ഇയാൾ പലതവണ ഒളിഞ്ഞു നോക്കിയ വീടുകളിലെ സ്ത്രീകൾ പരാതിയുമായി രംഗത്തുവന്നു. പലതവണ ഇയാളിൽ നിന്ന് ശല്യം നേരിട്ട 29 കാരിയായ യുവതിയുടെ മൊഴിയെടുത്ത് റാന്നി പോലീസ് എട്ടാം തീയതി കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ തന്നെയാണ് ഇയാൾക്കെതിരെയും ചുമത്തിയിട്ടുള്ളത്.
എന്നാൽ ഇയാൾ ആശുപത്രിയിലായതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. തുടർന്നാണ് ആക്രമണത്തിൽ പരിക്ക് പറ്റിയ വർഗീസ് മാത്യുവിന്റെ മൊഴി രേഖപ്പെടുത്തി, ഇയാളെ സംഘം ചേർന്ന് കെട്ടിയിട്ട് മർദ്ദിച്ച പ്രദേശ വാസികൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലാണ് അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





