ശബരിമല: മിഥുനമാസപൂജകൾക്കായി ശബരിമലനട ഞായറാഴ്ച തുറന്നു. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിച്ചു. ഇന്ന് മറ്റുപൂജകളില്ല മിഥുനം ഒന്നാംതീയതിയായ തിങ്കളാഴ്ച നിർമാല്യത്തിനും പതിവുപൂജകൾക്കും ശേഷം നെയ്യഭിഷേകം തുടങ്ങും.
അതേസമയം സന്നിധാനത്ത് സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട് എസ് ഐ ടി പരിശോധന ആരംഭിച്ചു. അന്വേഷണ സംഘത്തലവൻ എസ് പി എസ്. ശശിധരൻ്റെ നേതൃത്വത്തിൽ ആണ് ഇന്ന് വൈകിട്ട് പരിശോധന തുടങ്ങിയത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ആണ് ഇളക്കിയെടുത്ത് പരിശോധിക്കുന്നത്.
തിരുവാഭരണ കമ്മിഷണറും പരിശോധക സംഘത്തിന് ഒപ്പമുണ്ട്. പ്രഭാമണ്ഡലം അഴിച്ചെടുത്തുള്ള പരിശോധനയാണ് ആദ്യം ആരംഭിച്ചത്. സാംപിളുകൾ ഇക്കുറി ശേഖരിക്കുന്നില്ല. കട്ടിളപ്പാളി അഴിയ്ക്കുന്ന ജോലിയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. ഇളക്കിയെടുക്കുന്ന ഭാഗങ്ങളുടെ തൂക്കം ആണ് ആദ്യം തിട്ടപ്പെടുത്തുന്നത്. മിഥുനമാസ പൂജയ്ക്ക് ഇന്ന് നട തുറന്നതിന് ശേഷമാണ് എസ് ഐ ടി പരിശോധന ആരംഭിച്ചത്.





