തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വികസനത്തിന് പങ്കാളിയാവാൻ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എംഎസ്‍സി.അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോർട്സിന് കീഴിലെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരി എംഎസ്‍സി സ്വന്തമാക്കും. എംഎസ്‍സിയുടെ ഉപവിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിഴിഞ്ഞം തുറമുഖത്തിൽ പതിമൂവായിരം കോടി രൂപയുടെ നിക്ഷേപം നടത്തും.ഇന്ത്യൻ തുറമുഖ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
അദാനിയും എംഎസ്‍സിയും തമ്മിൽ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മൂന്നാം ടെർമിനലിലും തമിഴ്നാട് എന്നോറിലും നിലവിൽ സഹകരണമുണ്ട്. വൻ നിക്ഷേപം സാധ്യമാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ശേഷി 16 ലക്ഷം ടിഇയുവിൽ നിന്ന് 57 ലക്ഷം ടിഇയു ആകും..കൂടുതൽ കണ്ടെയ്നറുകൾ എത്താനും പശ്ചാത്തല വികസനം കൂടുതൽ മികച്ചതാക്കാനും സാധിക്കും.





