പത്തനംതിട്ട: ഒറ്റയ്ക്കായിരുന്ന വീട്ടമ്മയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് വള്ളിക്കോട് സുധി വിലാസം വീട്ടിൽ സുധീഷ് (29) നെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. തിങ്കൾ രാത്രി 10 ന് ആണ് സംഭവം നടന്നത്. വീട്ടമ്മ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയ ഇയാൾ വീടുമായുള്ള പരിചയം മുതലാക്കി കതകിൽ തട്ടിവിളിക്കുകയും കതക് തുറന്ന ഉടനെ അതിക്രമിച്ചുകയറി വീട്ടമ്മയെ ബലമായി പിടിച്ചുവലിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ആയിരുന്നു.
ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ വീട്ടമ്മ അടുത്ത വീട്ടിൽ അഭയം തേടി. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ മൊഴി രേഖപ്പെടുത്തി ഇലവുംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതി മുൻപും ഇത്തരത്തിലുള്ള കേസിൽ ഉൾപ്പെട്ട ആൾ ആണെന്ന് പോലീസ് പറഞ്ഞു. എസ്എച്ച്ഒ അനീഷ് കരിം, എസ്.ഐ കെ. എൻ. അനിൽ, എസ് സി പി ഒ ധനൂപ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





