പന്തളം: കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദി (ആംബർഗ്രിസ്) കടത്തിയതുമായി ബന്ധപ്പെട്ട് രണ്ട് പേർ പന്തളം പോലീസിന്റെ പിടിയിൽ. പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഏകദേശം 6 കിലോ ആംബർഗ്രിസുമായി രണ്ട് പേർ പിടിയിലായത്.
കൊല്ലം ഓടനാവട്ടം മുട്ടറ രാജീവ് ഭവനിൽ രാജീവ് (39) കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളു വിളയിൽ സോമൻ (48) എന്നിവരാണ് ഈ കേസിൽ പന്തളം പോലീസിന്റെയും ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിൽ അറസ്റ്റിലായത്. ലക്ഷദ്വീപിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ തിമിംഗല ഛർദ്ദി എന്നാണ് പ്രതികൾ പോലീസിനോട് സമ്മതിച്ചത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം തിമിംഗല ഛർദ്ദി കൈവശം വെക്കുന്നതും വിൽപന നടത്തുന്നതും ഇന്ത്യയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.





