തിരുവനന്തപുരം : കേരളത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
വടക്കു – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍വടക്കന്‍ ഒഡീഷ തീരങ്ങള്‍ക്കും മുകളില്‍ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂന മര്‍ദ്ദം അതിതീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് – വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി പശ്ചിമ ബംഗാള്‍വടക്കന്‍ ഒഡീഷ തീരത്തു ബാലസോര്‍കാനിങ്ങ് ഇടയില്‍ കരയില്‍ പ്രവേശിച്ചു.
കിഴക്കന്‍ അറബിക്കടലിനും സമീപ കൊങ്കണ്‍ തീരത്തിനും, മുകളായിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് പുലര്‍ച്ചെ 2.30 മുതല്‍ നാളെ പുലര്‍ച്ചെ 05.30 വരെ 1.0 മുതല്‍ 1.3 മീറ്റര്‍ വരെ തിരമാലകൾ ഉയർന്ന് കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.





