കോട്ടയം: കടുത്തുരുത്തി ആപ്പാഞ്ചിറയിൽ വയോധികൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. ആപ്പാഞ്ചിറ മാന്നാർ, മൂർക്കാട്ടിൽ മാത്യു(80) വിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് മകനെ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് മാത്യുവിനെ വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്യുവിന്റെ തലയിലും നടുവിനും മൂക്കിനും നിരവധി മുറിവുകൾ പ്രാഥമിക പരിശോധനയിൽ പോലീസ് സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം കൊലപാതകം ആണെന്ന് സ്ഥിതീകരിച്ചു.
മരിച്ച മാത്യുവിൻ്റെ ശരീരത്തിൽ വിവിധ സ്ഥലങ്ങളിൽ മുറിവേറ്റ പാടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. കുറച്ചു നാളുകളായി സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട് മാത്യുവും മകൻ എബി മാത്യുവും തമ്മിൽ വഴക്ക് ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. വഴക്കിനെ തുടർന്ന് ബന്ധുവീട്ടിൽ ആയിരുന്ന മാത്യു ഒരാഴ്ചമുൻപ് ആണ് വീട്ടിൽ എത്തിയത്. മരണം സംഭവിച്ച ദിവസം ഇരുവരും തമ്മിൽ സംഘർഷം ഉണ്ടായതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





