ആലപ്പുഴ : എല്ലാ വിഭാഗവും ഉൾപ്പെടുന്ന സൂപ്പർ സ്പെഷ്യാലിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ആയിട്ടായിരിക്കും ഹരിപ്പാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യം ആവുകയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആറുമാസത്തിനുള്ളിൽ തറക്കല്ലിട്ട് പണി ആരംഭിക്കുമെന്നും എത്രയും വേഗം പണി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രമേശ് ചെന്നിത്തലയുമായി യോഗം ചേർന്നതായി അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് ആരംഭിക്കുന്ന മെഡിക്കൽ കോളേജിനായി ഏറ്റെടുത്ത സ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ രണ്ടുമാസത്തിനുള്ളിൽ പരീക്ഷണാടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജിൻറെ പ്രവർത്തനങ്ങൾ മികച്ചത് ആക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മഴക്കെടുതി റിപ്പോർട്ടുകൾ വന്നുതുടങ്ങിയപ്പോൾ തന്നെ ആശുപത്രികൾക്ക് പൂർണ സജ്ജമാകാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യത്തിന് മരുന്ന് സ്റ്റോക്ക് സൂക്ഷിക്കുന്നതിനും നിർദ്ദേശിച്ചു.
അതിവേഗത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഡിപിഎമ്മുമാർക്കും നിർദ്ദേശം പോയതായി മന്ത്രി പറഞ്ഞു.
സർശനത്തിനു ശേഷം നടന്ന ആലോചനാ യോഗത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ആശുപത്രികളുടെ മികച്ച പ്രവർത്തനം സാധ്യമാക്കുന്നതിന് ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വരുമെന്ന് യോഗത്തിൽ സംസാരിച്ച മന്ത്രി എം ലിജു പറഞ്ഞു.





