പത്തനംതിട്ട : കിഴക്കൻ വെള്ളത്തിന്‍റെ വരവ് കുറഞ്ഞതോടെ അപ്പർകുട്ടനാട് മേഖയിൽ ജലനിരപ്പ് കുറഞ്ഞു നേരിയ ആശ്വാസം. അപ്പർകുട്ടനാട് മേഖയിൽ നിന്നാണ് കൂടുതൽ വെള്ളമിറങ്ങി തുടങ്ങിയത്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പലയിടത്തും നേരിയ വെള്ളക്കെട്ടുണ്ട്. മങ്കൊമ്പ്, നെടുമുടി, കിടങ്ങറ ഭാഗത്താണ് വെള്ളക്കെട്ട് പ്രശ്നമുള്ളത്. ഇവിടെ കെ.എസ്.ആർ.ടി.സി അടക്കമുള്ള വലിയവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
പാതയിൽ വെളളം നിറഞ്ഞത് അറിയാതെ എത്തിയ നിരവധി ഇരുചക്രവാഹനയാത്രക്കാരുടെ വാഹനങ്ങൾ കേടായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളമിറങ്ങിത്തുടങ്ങിയതോടെ ആശ്വാസത്തിലാണ് ജനങ്ങൾ. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങിയതോടെ ബന്ധുവീടുകളിലുള്ള പലരും വീടുകളിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ്.
വെള്ളമിറങ്ങിത്തുടങ്ങിയതോടെ വീടുകളിലേക്ക് മടങ്ങുന്നവരെ കാത്തിരിക്കുന്നത് മറ്റൊരു ദുരിതമാണ് വീട് വൃത്തിയാക്കൽ. ഒരാഴ്ചയോളം വെള്ളത്തിൽ കിടന്ന വീടുകൾ വൃത്തിയാക്കാൻ വീട്ടുകാർ ഏറെ പാടുപെടും. മുറികളിലും അടുക്കളയിലും വരാന്തയിലും അടിഞ്ഞ ചളി നീക്കം ചെയ്യുന്നതിനൊപ്പം വെള്ളത്തിൽ മുങ്ങിയ വീട്ടുപകരണങ്ങളും ഫർണീച്ചറുകളും വൃത്തിയാക്കണം തുടങ്ങിയവ ബുദ്ധിമുട്ട് നിറഞ്ഞതാണ്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ രാത്രി ഉണ്ടായ ശക്തമായ മഴയും താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും തുടരുന്ന വെള്ളക്കെട്ടും പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കുന്നതാണ്.





