ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). പുതിയ വ്യവസ്ഥ പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ നാല് തവണ മാത്രമാണ് സൗജന്യമായി പണം പിൻവലിക്കാനാകുക. നാല് സൗജന്യ പിൻവലിക്കലുകൾക്ക് ശേഷം നടത്തുന്ന ഓരോ അധിക ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.
2026 ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിൽ നാല് സൗജന്യ ഇടപാടുകളുടെ പരിധിയിൽ നിന്ന് ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴിയുള്ള പണം പിൻവലിക്കലുകൾ ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ എസ് ബി ഐ എടിഎം, മറ്റ് ബാങ്കുകളുടെ എടിഎം, ബാങ്ക് ശാഖകൾ, AePS എന്നിവ വഴിയുള്ള പണം പിൻവലിക്കലുകൾ നാല് ഇടപാടുകളുടെ ആകെ പരിധിയിൽ ഉൾപ്പെടും.
ഉദാഹരണത്തിന്, ഒരു ഉപഭോക്താവ് എടിഎം വഴിയോ ബാങ്ക് ശാഖ വഴിയോ മൂന്ന് തവണയും AePS വഴി ഒരു തവണയും പണം പിൻവലിച്ചാൽ നാല് സൗജന്യ ഇടപാടുകൾ പൂർത്തിയാകും. തുടർന്ന് നടത്തുന്ന അഞ്ചാമത്തെ പിൻവലിക്കലിന് അധിക നിരക്ക് നൽകേണ്ടിവരും. അതേസമയം, UPI, NEFT, RTGS, IMPS തുടങ്ങിയ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ഈ നിയന്ത്രണം ബാധകമല്ല.





