കോഴഞ്ചേരി: നാരങ്ങാനം പഞ്ചായത്തിൽ ബിജെപി കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. കോൺഗ്രസിലെ വി.പി. മനോജ് കുമാർ നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ബിജെപി കോൺഗ്രസിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ക്വാറം തികയാത്തതിനാൽ പരാജയപ്പെടുകയായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎം അംഗത്തിന്റെ നിർണായക പിന്തുണ കൂടി കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചതോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയത്.
14 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് അംഗങ്ങൾ വീതവും സിപിഎമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്. നേരത്തെ തുല്യ അംഗബലത്തെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് പ്രസിഡന്റ് സ്ഥാനവും കോൺഗ്രസിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചത്.
ബിജെപി പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സിപിഎം പിന്തുണ നൽകിയതോടെ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായിരുന്നു. തുടർന്ന് കോൺഗ്രസ് വൈസ് പ്രസിഡന്റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കോൺഗ്രസ്, സിപിഎം അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് ക്വാറം തികയാതെ പരാജയപ്പെട്ടു.
ഇതിന് പിന്നാലെ ഇന്ന്നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് സിപിഎം അംഗത്തിന്റെ പിന്തുണയോടെ വി.പി. മനോജ് കുമാർ വിജയിച്ചത്. ഇതോടെ നാരങ്ങാനം പഞ്ചായത്തിന്റെ ഭരണം യുഡിഎഫിന് ലഭിച്ചു.





