പത്തനംതിട്ട : റേഷൻ കടയിൽ നേരിട്ടെത്തി ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയാത്ത കിടപ്പുരോഗികൾക്കും വയോധികർക്കും അവശത അനുഭവിക്കുന്നവർക്കും ആശ്വാസമേകാൻ ‘ഒപ്പം’ പദ്ധതി സർക്കാർ വിപുലീകരിക്കുന്നു. കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കുകയാണ് പൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം .
പദ്ധതിയിലൂടെ അർഹരായ കുടുംബങ്ങളുടെ റേഷൻ വിഹിതം വീടുകളിൽ നേരിട്ടെത്തിക്കും.പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ സന്നദ്ധ സഹകരണത്തോടെയാണ് റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കുന്നത്. ഓരോ മാസവും പത്താം തീയതിക്കുള്ളിൽ റേഷൻ വിഹിതം ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ഗുണഭോക്താക്കളിൽ നിന്ന് അധിക തുക ഈടാക്കില്ല.
റേഷൻ വാങ്ങിയതിന്റെ കൈപ്പറ്റ് രസീത് വാങ്ങിയ ശേഷമാണ് സാധനങ്ങൾ കൈമാറുന്നത്. തുടർന്ന് റേഷനിംഗ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഇ-പോസ് സംവിധാനത്തിൽ ഇടപാട് രേഖപ്പെടുത്തും. റേഷൻ കടയിലെത്താൻ കഴിയാത്ത അർഹരായ കുടുംബങ്ങൾക്ക് കൃത്യമായി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2023ൽ തൃശൂരിൽ ആരംഭിച്ച ‘ഒപ്പം’ പദ്ധതി പിന്നീട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. 2025ലെ കേരള സാമ്പത്തിക അവലോകന പ്രകാരം സംസ്ഥാനത്ത് 682 കുടുംബങ്ങൾ പദ്ധതിയിലൂടെ വീടുകളിൽ റേഷൻ ലഭിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ നാല് കുടുംബങ്ങളാണ് അന്ന് പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നത്. ഇത് വർധിപ്പിക്കുകയാണ് ലക്ഷ്യം റേഷൻ കടയിലെത്താൻ കഴിയാത്തവരുടെ വീട്ടുപടിക്കൽ ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന ‘ഒപ്പം’ പദ്ധതി സാമൂഹിക സുരക്ഷയ്ക്കും മനുഷ്യസ്നേഹത്തിനും മാതൃക കുടിയാകുകയാണ്.





