പത്തനംതിട്ട: കേന്ദ്ര സർക്കാർ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) കരട് വിജ്ഞാപനം ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു.
ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ കൊല്ലമുള , പെരുനാട്, വടശേരിക്കര, അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് എന്നിവയാണ് പരിസ്ഥിതി ലോല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വനമേഖലയോട് ചേർന്നുള്ള ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുന്ന മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.
പശ്ചിമഘട്ട സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനത്തിൽ കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതിലോല മേഖലയായി നിർദേശിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പൂർണമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്
പത്തനംതിട്ടയിലെ കിഴക്കൻ മലയോര മേഖലയിലെ കർഷകരെയും സാധാരണ ജനങ്ങളെയും കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾ ബാധിക്കുമോയെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്. കൃഷി, ഭവന നിർമാണം, റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഭാവിയിൽ നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്നതിലും പ്രദേശവാസികൾക്ക് സംശയം ഉളവാക്കുന്നുണ്ട്.
ജനവാസ മേഖലകളും കൃഷിഭൂമികളും ഇ.എസ്.എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്തിന്റെ നിർദേശങ്ങൾ പരിഗണിക്കുന്നതിനായി കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതിയുമായി ചർച്ച നടത്താനും കേരളം തീരുമാനിച്ചിട്ടുണ്ട്.
കരട് വിജ്ഞാപനം അന്തിമമാകുന്നതിന് മുമ്പ് പത്തനംതിട്ടയിലെ മലയോര മേഖലകളിലെ യഥാർഥ സാഹചര്യങ്ങൾ പരിഗണിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുന്ന തരത്തിൽ അതിർത്തി പുനർനിർണയിക്കണമെന്നും ആവശ്യം ശക്തമാകുകയാണ്.പശ്ചിമഘട്ട സംരക്ഷണവും മലയോര ജനതയുടെ ജീവിതവും ഒരുപോലെ പരിഗണിച്ചുള്ള പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം





