തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മാധ്യമപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടില്ല. നിയമപരമായ നടപടിയാണ് നടന്നത് അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഈ സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണ്. മാധ്യമ അടിയന്തരാവസ്ഥ എന്ന കള്ള പ്രചാരണം നടത്തുകയാണ്. മാധ്യമപ്രവര്‍ത്തകരോട് പോലീസ് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ പരിശോധിക്കും. അങ്ങനെ പോലീസ് ഒരിടത്തും കയറിയില്ല. ഈ കേസിലെ രണ്ടാമത്തെ പ്രതിയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റര്‍ കമ്പനി.
ഏതു സെര്‍ച്ച് നടത്തിയാലും ഫോണ്‍ പിടിച്ചുവെക്കാറുണ്ട്. വാര്‍ത്താസംപ്രേഷണം തടഞ്ഞിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കഴിഞ്ഞകാല അനുഭവങ്ങൾ വച്ചാകും ഇപ്പോൾ പറയുന്നത്. ആ പേടി നിങ്ങൾക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പത്രപ്രവർത്തക യൂണിയനെയും മന്ത്രി വിമർശിച്ചു. ഏഷ്യാനെറ്റ് പരിശോധന നടത്തിയപ്പോൾ ഒരു കെയുഡബ്ലിയുജെയും കണ്ടിട്ടില്ലെന്നും ചെന്നിത്തല സൂചിപ്പിച്ചു.





