കോന്നി: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എക്സ്റേ ഫിലിം മാറി നൽകിയതിനെ തുടർന്ന് രോഗിക്ക് തെറ്റായ ചികിത്സ ലഭിച്ചതായി ഗുരുതര ആരോപണം. പരിക്കേറ്റ ആളുടെ എക്സ്റേ ഫിലിമിന് പകരം മറ്റൊരാളുടെ എക്സ്റേ മാറി നൽകിയതാണ് ചികിത്സയിൽ വീഴ്ച സംഭവിക്കാൻ ഇടയാക്കിയത്. 16 കാരിയ്ക്ക് 86കാരിയുടെ എക്സ്റേ ഫിലിം മാറി നൽകുകയായിരുന്നുവെന്നാണ് പരാതി ഉയർന്നത്. ഇതിൻ പ്രകാരമാണ് 16കാരിയെ ഡോക്ടർമാർ ചികിത്സ നടത്തിയത്
അപകടത്തെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ പെൺകുട്ടിയുടെ എക്സ്റേയിലാണ് മെഡിക്കൽ കോളേജ് റേഡിയോളജി വിഭാഗത്തിന് പിഴവ് സംഭവിച്ചത്. എക്സ്റേ പരിശോധിച്ച് അസ്ഥിക്ക് തകരാറില്ലെന്ന് വ്യക്തമാക്കി ഡോക്ടർ രോഗിയെ തിരിച്ചയക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും വേദന കുറയാത്തതിനെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ കാണിച്ച് വീണ്ടും എക്സ്റേ എടുത്തപ്പോഴാണ് കൈയിലെ അസ്ഥിക്ക് പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.
ആദ്യമെടുത്ത എക്സ്റേ ഫിലിമും നമ്പർ പ്ലേറ്റും ഒത്തുനോക്കിയപ്പോഴാണ് മെഡിക്കൽ കോളേജിൽ നിന്ന് നൽകിയത് 86കാരിയുടെ എക്സ്റേ ഫിലിം ആണെന്ന് വ്യക്തമായത്. സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 16കാരിയുടെ ബന്ധുക്കൾ അധികൃതർക്ക് പരാതി നൽകി.





