പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്.
ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ പെൺകുട്ടിക്ക് എക്സ്റേ എടുക്കാൻ പോയപ്പോൾ 86 വയസ്സുള്ള മറ്റൊരു രോഗിയുടെ എക്സ്റേ ഫിലിം മാറി നൽകിയെന്നും, ഇത് ശ്രദ്ധിക്കാതെ ഡോക്ടർ പരിശോധന നടത്തി മരുന്ന് കുറിച്ചുനൽകിയെന്നുമാണ് മാധ്യമ വാർത്ത. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോടും ആശുപത്രി സൂപ്രണ്ടിനോടും കോന്നി എസ് എച്ച് ഒയോടും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.





