തിരുവല്ല: പുളിക്കീഴിൽ ബാറിന് പുറത്ത് പണത്തിന്റെ പങ്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാർ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അരുൺകുമാറിന്റെ സുഹൃത്തായ നിരണം ലക്ഷ്മി വിലാസത്തിൽ സജിത്ത് (39)നെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സജിത്തിന്റെ ഓട്ടോറിക്ഷയിലാണ് അരുൺകുമാറും മറ്റൊരു സുഹൃത്തും ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് ഇറങ്ങിയ മൂവരും തമ്മിൽ ചെലവ് പങ്കിടുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കമുണ്ടായി. തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. ഇതിനിടെ സജിത്ത് കൈയിലുണ്ടായിരുന്ന ബിയർ കുപ്പി ഉപയോഗിച്ച് അരുൺകുമാറിന്റെ കഴുത്തിൽ ശക്തമായി അടിച്ചതായാണ് പൊലീസ് പറയുന്നത്.
അടിയേറ്റ് കുപ്പി പൊട്ടുകയും ചില്ലുകൾ കഴുത്തിൽ തുളച്ചുകയറുകയും ചെയ്തതോടെ അരുൺകുമാറിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിടെ സജിത്തിന്റെ വിരലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.





