പത്തനംതിട്ട: ജില്ലയിലെ വിവിധ നദികളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിന് സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റിയുടെ (SEIAA) അനുമതി വൈകുന്നത് നിർമ്മാണ മേഖലയ്ക്കും പ്രാദേശിക വികസനത്തിനും തിരിച്ചടിയാകുന്നു.
പ്രളയത്തിനു ശേഷം പമ്പ, അച്ചൻകോവിൽ, മണിമലയാറുകളിൽ വൻതോതിൽ മണൽ അടിയുകയും നദികളുടെ ഒഴുക്ക് തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇത് നീക്കം ചെയ്യുന്നതിന് ജില്ലാ ഭരണകൂടം നടപടികൾ ആരംഭിച്ചെങ്കിലും പരിസ്ഥിതി വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. മണൽ വാരാനുള്ള നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെങ്കിൽ തുലാമഴയിലും നദികൾ നിറഞ്ഞൊഴുകും. നിലവിലുള്ളതിനേക്കാൾ പതിന്മടങ്ങ് മണൽ ശേഖരം ഇനിയും വർധിക്കുകയും ചെയ്യും.
ജില്ലയിൽ പമ്പാനദിയിൽ 13, അച്ചൻകോവിലാർ-7 എന്നിങ്ങനെയാണ് സർക്കാർ മണൽ കടവുകളെ തിരഞ്ഞെടുത്തിരിക്കുന്നത്. പമ്പാ നദിയിൽ നിന്ന് 6.86 ലക്ഷം, അച്ചൻകോവിലാറിൽ നിന്ന് 9.42 ലക്ഷം ക്യുബിക് മീറ്റർ മണലാണ് മാറ്റേണ്ടത്. മണൽ വാരുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പിൻ്റെ ഭാഗത്ത് നിന്ന് പൂർത്തിയായിട്ടുണ്ടെന്നും പരിസ്ഥിതി വകുപ്പിൻ്റെ അന്തിമ അനുമതിയാണ് ഇനി വേണ്ടതെന്നും ഉന്നത റവന്യൂ ഉദ്യോഗസ്‌ഥർ പറഞ്ഞു
നദികളിലെ മണൽ തിട്ടകൾ നീക്കം ചെയ്യുന്നത് വെള്ളപ്പൊക്ക ഭീഷണി കുറയ്ക്കാൻ സഹായിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. മണലെടുപ്പ് പുനരാരംഭിക്കുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് വലിയൊരു തുക റവന്യൂ ഇനത്തിൽ ലഭിക്കുകയും ചെയ്യും. നിലവിൽ ജില്ലയിൽ കെട്ടിട നിർമ്മാണ സാമഗ്രികൾക്ക് കടുത്ത ക്ഷാമവും വിലവർദ്ധനവുമാണ് അനുഭവപ്പെടുന്നത്.
പരിസ്ഥിതി അനുമതി ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും ആവശ്യം. അനുമതി ലഭിക്കുന്നതോടെ അർഹരായവർക്ക് കുറഞ്ഞ നിരക്കിൽ മണൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.





