അമ്പലപ്പുഴ: പുണ്യ ജീവിതം പുലർത്തിയ മഹാബലിക്ക് വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മ മോക്ഷം നൽകിയ മഹാവിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങായ കാഴ്ചക്കുല സമർപ്പണത്തിന് ഉത്രാട പുലരിയിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വൻ ഭക്ത ജന തിരക്ക് അനുഭവപ്പെട്ടു.
പ്രഭാത ശ്രീബലിക്കു ശേഷം തിരുനടയിൽ തൂശൻ ഇല വിരിച്ച് ക്ഷേത്രം തന്ത്രിമാരായ പുതുമന ദാമോദരൻ നമ്പൂതിരി, വാസു ദേവൻ നമ്പൂതിരി, ഈശാനൻ നമ്പൂതിരി എന്നിവർ ആദ്യ കുലകൾ ദേവന് സമർപ്പിച്ചു. തുടർന്ന് മേൽശാന്തിമാരായ യദു കൃഷ്ണൻ നമ്പൂതിരി, ബാബു നമ്പൂതിരി, ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരും കുലകൾ സമർപ്പിച്ചു.
ഇലകൾ നിരത്തി വെച്ച നമസ്കാരമണ്ഡപത്തിൽ ക്ഷേത്രം കോയിമ്മ സ്ഥാനി വി. ജെ ശ്രീകുമാർ വലിയമഠം, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ജെ. ആശകുമാരി,ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസർ ലേഖ. ആർ. പണിക്കർ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ക്ഷേത്ര വികസന ട്രസ്റ്റ് പ്രസിഡന്റ് എ. രാജാഗോപാലൻ ഉണ്ണിത്താൻ, കുടുംബ വേദി ചെയർമാൻ ഹരികുമാർ തട്ടാരുപറമ്പിൽ എന്നിവർ കാഴ്ചക്കുല കൾ സമർപ്പണത്തിന് നേതൃത്വം നൽകി.
ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ തങ്ക തിരുവാഭരണങ്ങൾ ചാർത്തി ആണ് ഉച്ചപൂജയും, ദീപാരാധനയും, അത്താഴപൂജയും. രാത്രിയിൽ പത്തു പ്രദക്ഷിണങ്ങളിലായി ആനപ്പുറത്തു വിളക്ക് എഴുന്നള്ളിപ്പും ഉണ്ടായിരിക്കും. ഗജ രാജൻ കണ്ടിയൂർ പ്രേം ശങ്കർ എഴുന്നെള്ളുത്തുകൾക്ക് ദേവന്റെ തിടമ്പ് ഏറും.





