തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിൻ്റെ പേരില്‍ സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ അഖിലേന്ത്യ സിവിൽ സർവീസ് റൂൾസ് പ്രകാരമാണ് അച്ചടക്ക നടപടി.
കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായിരിക്കെയാണ് ബി അശോകിനെ, സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. തുടർ ഭരണം വ്യക്തികളിലും രാഷ്ട്രീയ കക്ഷികളിലും ഫാസിസ്റ്റ് മനോഭാവം ഉണ്ടാക്കുമെന്ന് ബി അശോക് ഒരു ലേഖനത്തിലൂടെ വിമര്‍ശിച്ചിരുന്നു. സുതാര്യമായ ജനാധിപത്യത്തിന് വോട്ടർമാർ ജാഗ്രത കാണിക്കണമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.
സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി മാറ്റി നിയമിച്ചതിനെതിരെ സെൻട്രൽ അഡിമിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലിനെ അശോക് സമീപിച്ചിരുന്നു. തദ്ദേശ ഭരണ പരിഷ്‌കരണ കമ്മിഷൻ രൂപീകരിച്ച് അതിലേക്ക് മാറ്റിയെങ്കിലും സ്ഥലംമാറ്റത്തിനെതിരെ അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ഇതിനു മുമ്പും സ്ഥലംമാറ്റത്തിനെതിരെ അശോക് നിയമനടപടിയുമായി മുന്നോട്ടുപോയിട്ടുണ്ട്. അശോകിൻ്റെ ഹർജിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു.
വിമർശനത്തിൻ്റെ പേരിലുള്ള സർക്കാരിൻ്റെ പ്രതികാരം ദുർബലമായ നടപടിക്രമമയി പോയെന്ന് ബി അശോക് മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുപക്ഷ സംഘടനകളുടെ സ്വകാര്യ പരാതി സ്വീകരിച്ചുള്ള നടപടിയാണിത്. രഹസ്യങ്ങൾ സംരക്ഷിച്ചു കൊണ്ട് ജനം ഒന്നുമറിയേണ്ടെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും അശോക് പറഞ്ഞു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കവേ തെരഞ്ഞെടുപ്പു കമ്മിഷൻ്റെ അനുമതിയില്ലാതെയുള്ള സസ്പെൻഷൻ നടപടി നിലനിൽക്കില്ലെന്ന അഭിപ്രായവുമുണ്ട്.





