കൊച്ചി: വൻ പരീക്ഷ ക്രമക്കേടുകൾ നടത്തി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന കേരള പി എസ് സി യെ പിരിച്ചുവിടേണ്ടതിലേക്ക് ആവശ്യമായ കർശന നടപടികൾ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
പിഎസ്‌സി ക്കെതിരെ പാറ്റ പ്രതിഷേധസമരത്തിന്റെ മാതൃകയിൽ ഉദ്യോഗാർത്ഥികൾ ഈ മാസം ഇരുപത്തിയൊന്നാം തീയതി മുതൽ അനിശ്ചിതകാല സമരം തുടങ്ങാൻ ഇരിക്കവേ ഗവർണറുടെ ശക്തമായ ഇടപെടൽ അവർക്ക് ആശ്വാസം പകരുമെന്ന് പാർട്ടി പ്രസിഡൻറ് കെഎസ്ആർ മേനോൻ പറഞ്ഞു.
മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ അംഗങ്ങൾക്ക് വൻ ശമ്പളം നൽകുകയും ഒരു മാനദണ്ഡവും ഇല്ലാതെ രാഷ്ട്രീയ പാർട്ടികളുടെ ഇഷ്ടക്കാരെ അംഗങ്ങളായി കയറ്റുകയും ചെയ്യുന്ന സ്ഥാപനമായി പി എസ് സി മാറി. ഒരു ഭരണഘടനാ സ്ഥാപനം എന്ന നിലയിലുള്ള പരിരക്ഷയുടെ മറവിൽ അഴിമതി നടത്തുന്ന കമ്മീഷനെ പിരിച്ചുവിട്ടു സംശുദ്ധമായ ഒരു പുതിയ കമ്മീഷൻ രൂപീകരിക്കാൻ വേണ്ട നിയമ നടപടികൾ മുഖ്യമന്ത്രി സ്വീകരിക്കണമെന്നും ഡി എസ് ജെ പി ആവശ്യപ്പെട്ടു.





