തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം അവസാനവാരത്തോടെ വേനല്‍ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയോടെ കേരളത്തില്‍ ഇപ്പോഴുള്ള അതികഠിനമായ ചൂടിന് അല്‍പ്പം ശമനം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
വടക്കന്‍ കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും മുകളിലായി ഉണ്ടായിരുന്ന എതിര്‍ ചക്രവാതമാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലെല്ലാം താപനില വളരെ കഠിനമായി ഉയരാന്‍ കാരണമായത്. ഇതുമൂലം രാത്രി സമയത്തും അന്തരീക്ഷം തണുക്കാത്ത സ്ഥിതിയുണ്ടായി. ഇതോടെ രാത്രിയിലും കഠിനമായ ചൂടാണ് അനുഭവപ്പെട്ടിരുന്നത്.
ഇന്നത്തോടെ എതിര്‍ ചക്രവാതം ദുര്‍ബലമായേക്കും. അതോടെ അന്തരീക്ഷം കൂടുതല്‍ തണുക്കാന്‍ ഇടയാക്കുമെന്നും പറയുന്നു. മഴമേഘങ്ങള്‍ക്കും, ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കാനും ഇടയാക്കിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഏപ്രില്‍ അവസാന വാരത്തോടെ വേനല്‍മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നുണ്ട്.
അതേ സമയം സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിലും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുന്നു. മിക്ക ജില്ലകളിലും സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.





