തിരുവല്ല: ദുരന്തമുഖങ്ങളിൽ സേവാഭാരതി നടത്തുന്ന സേവന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും ഏത് പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തുന്ന പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായിരുന്ന ജി. സുരേഷ് കുമാറിന്റെ വേർപാട് തീരാനഷ്ടമാണെന്നും വർഗീസ് മാമ്മൻ എം.എൽ. പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മരണപ്പെട്ട ജി. സുരേഷ് കുമാറിന്റെ അനുശോചന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനങ്ങൾക്കു മാത്രമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾ പൂർണ്ണമായി നിർവ്വഹിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം നിലനിൽക്കെ ഇത്തരം സന്നദ്ധ സംഘടനകളുടെ നിസ്വാർത്ഥ സേവനമാണ് നാടിന് താങ്ങാകുന്നത്.
റോഡ് അപകടങ്ങൾ, പ്രളയം അല്ലെങ്കിൽ മറ്റേതൊരു വലിയ ദുരന്തം ഉണ്ടായാലും ഒട്ടും മടിക്കാതെ ആദ്യം ഓടിയെത്തുന്ന സംഘടനകളിൽ മുൻപന്തിയിലാണ് സേവാഭാരതിയുടെ സ്ഥാനം. ആ പാരമ്പര്യം മുറുകെപ്പിടിച്ച് ജനങ്ങളെ സഹായിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ സുരേഷ് കുമാറിന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ആഴത്തിലുള്ള വേദനയിൽ പങ്കുചേരുന്നു.
സംസ്ഥാന സർക്കാരിനു വേണ്ടി സുരേഷ് കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന പ്രസംഗത്തിൽ എം.എൽ.എ വ്യക്തമാക്കി. സേവാഭാരതി കുറ്റൂർ യൂണിറ്റ് അധ്യക്ഷൻ സുദീപ് എസ്. തോട്ടുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയഹരി മുഖ്യപ്രഭാഷണം നടത്തി. ശബരിഗിരി വിഭാഗ് കാര്യകാരി സദസ്യൻ ഓ.കെ. അനിൽ അനുസ്മരണ പ്രഭാഷണം നടത്തി.
കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, പുളിങ്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ജോ ഇലഞ്ഞിമൂട്ടിൽ, മുതിർന്ന മാധ്യമപ്രവർത്തകൻ എസ്.ഡി. വേണുകുമാർ, ബാലഗോകുലം പത്തനംതിട്ട റവന്യൂ ജില്ലാ കാര്യദർശി ആർ. രഞ്ജിത്ത്, ആർ. ശശികുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ, സമുദായിക, സാംസ്കാരിക സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. തിരുവല്ല തഹസിൽദാർ ജോബിൻ കെ. ജോർജ് ദുരന്തനിവാരണ വകുപ്പിന് വേണ്ടി പുഷ്പചക്രം സമർപ്പിച്ചു.





