തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് നാഴികക്കല്ലാണ് പ്രിയദർശിനി പദ്ധതിയെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. തമ്പാനൂർ കെഎസ്‌ആർടിസി കോംപ്ലക്‌സില്‍ നടന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവില്‍ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബസുകള്‍ സ്‌പോണ്‍സർ ചെയ്യുന്നതിനുള്ള മാർഗരേഖ ഉടൻ പ്രഖ്യാപിക്കും.
1938 ഫെബ്രുവരി 20ന് ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറില്‍ ആദ്യ പൊതുഗതാഗത ബസ് സർവീസ് ആരംഭിച്ചു. ലണ്ടൻ സന്ദർശനത്തില്‍ നിന്നുള്ള പ്രചോദനത്തെ തുടർന്നാണ് അന്നത്തെ ബസ് സർവീസ് ആരംഭിച്ചത്.
33 ബസുകളുമായാണ് പൊതുഗതാഗത സംവിധാനം ആരംഭിച്ചത്. ഇന്ന് കെഎസ്‌ആർടിസിക്ക് 5700 ബസുകളുണ്ടെന്നും ആയിരക്കണക്കിന് സർവീസുകള്‍ സംസ്ഥാനത്താകെ നടത്തിവരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.





