കൊച്ചി : മെസ്സി വിവാദത്തിൽ അഞ്ച് സ്ഥലങ്ങളിൽ എസ്.ഐ.ടി പരിശോധന നടത്തുന്നു. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോര്‍ട്ടര്‍ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്.ഐ.ടി പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്. എസ്.ഐ.ടി രൂപീകരിച്ചതിന് ശേഷം ഇതുവരെ പ്രത്യക്ഷനടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.
പുലര്‍ച്ചെയോടെ സെര്‍ച്ച് വാറണ്ടുമായെത്തിയാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസില്‍ പോലീസ് പരിശോധന നടത്തിയത്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഉള്‍പ്പെടെ ചാനല്‍ ഓഫീസിലേക്ക് എത്തിയിട്ടുണ്ട്. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനയും ബന്ധപ്പെട്ട നടപടികളും നടത്തി വരുന്നത്.
വലിയതോതിലുള്ള തട്ടിപ്പാണ് നടന്നതെന്ന് കായിക വകുപ്പ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
സ്‌പോൺസർഷിപ്പ് പദ്ധതി കള്ളപ്പണം വെളുപ്പിക്കലിനും നികുതി വെട്ടിക്കലിനും വേണ്ടി നടത്തിയ നീക്കമായിരുന്നുവെന്നാണ് കായിക വകുപ്പ് കണ്ടെത്തിയത്. സ്പോൺസറെ നിശ്ചയിച്ചതിൽ ഗുരുതര ചട്ടലംഘനങ്ങൾ ഉണ്ടായെന്നും അർജന്റീന ടീം സന്ദർശനം സ്വീകരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും കായിക വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.





