തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശ്ശൂര്‍ മനക്കൊടി, കൊളാട്ട് വീട്ടില്‍ വിജയന്‍ മകന്‍ വിഷ്ണു വിനോദ് (35), തൃശ്ശൂര്‍ കോട്ടപ്പുറം ദേശം, പള്ളത്ത് കരുമാലി വീട്ടില്‍ മോഹനന്റെ മകന്‍ ഗിരീഷ് (42), തൃശ്ശൂര്‍ തെക്കുംകര ദേശം, ചോരത്ത് വീട്ടില്‍ അയ്യപ്പന്റെ മകന്‍ സുരേഷ് (50), എന്നിവരുടെ ശരീരഭാഗങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയത്.
ഏപ്രിൽ 26 ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേരുകയും വിഷയത്തില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി 26 ന് രാത്രി 11.15 ന് അടിയന്തര യോഗം ചേര്‍ന്നു.
ഡി എന്‍ എ പരിശോധനാ ഫലം, പോലീസ് റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തില്‍, ബന്ധുക്കളുടെ സമ്മതത്തോടെ, കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ശരീരഭാഗങ്ങള്‍ ലഭിച്ചവരുടെ ബന്ധുക്കളുമായി 27 ന് ജില്ലാകളക്ടര്‍ മീറ്റിംഗ് നടത്തി വിവരങ്ങള്‍ നേരിട്ട് ബോധ്യപ്പെടുത്തി.





