ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു. തമിഴ്നാട്ടിലെ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനുമായാണ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടിരിക്കുന്നത്. തേനി ജില്ലയിലെ കമ്പം താഴ്‌വരയിൽ ഉൾപ്പെടുന്ന 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിയുടെ ആവശ്യങ്ങൾക്കായാണ് പ്രധാനമായും വെള്ളം എത്തിക്കുന്നത്.
ഇതിനായി സെക്കൻഡിൽ 200 ഘനയടി വെള്ളം വീതം അടുത്ത 120 ദിവസത്തേക്ക് തുറന്നുവിടും. സെക്കൻഡിൽ 350 ക്യൂസെക്‌സ് (ഘനയടി) വെള്ളമാണ് ടണൽ മാർഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നത്. തേക്കടിയിൽ പ്രത്യേക പൂജകൾക്ക് ശേഷമാണ് തമിഴ്‌നാട് മുല്ലപ്പെരിയാറിന്റെ ഷട്ടർ ഉയർത്തി വെള്ളം കൊണ്ടു പോകാൻ ആരംഭിച്ചത്.
സാധാരണ ഗതിയിൽ മൺസൂണിന്റെ തുടക്കത്തിൽ ജൂൺ ഒന്നാം തിയതിയോടെ തന്നെ കാർഷിക ആവശ്യത്തിന് വെള്ളം എടുക്കാൻ ഷട്ടർ തുറക്കാറുണ്ടായിരുന്നു.





