ആലപ്പുഴ: ആറാട്ടുപുഴയിൽ വിവിധ വാർഡുകളിലായി 5 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ആറാട്ടുപുഴയിൽ ചേർന്ന ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും വിവിധ ഉദ്യോഗസ്ഥർ എന്നിവരുടെ അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വകുപ്പുകൾക്ക് നിർദേശം നൽകി. അടിയന്തര സൂപ്പർ ക്ലോറിനേഷൻ, ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി എന്നിവ ഉറപ്പാക്കുന്നതിന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. വീടുകളിൽ ശേഖരിക്കുന്ന വെള്ളം ക്ലോറിൻ ടാബ്ലറ്റ് ഉപയോഗിച്ച് ശുചീകരിക്കണം. 10,000 ക്ലോറിൻ ടാബ്ലറ്റുകൾ ഇതിനോടകം ആശുപത്രിയിൽനിന്ന് വീടുകളിലേക്ക് വിതരണം ചെയ്തിട്ടുണ്ട് എന്നിരുന്നാലും വരും ദിവസങ്ങളിൽ തുടർച്ചയായ വിതരണം ഉറപ്പാക്കാൻ നിർദ്ദേശിച്ചു.
ഔട്ട് ബ്രേക്ക് മാനേജ്മെൻറ് ഭാഗമായി ക്ലോറിൻ ടാബ്ലറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്തിന് മന്ത്രി നിർദ്ദേശം നൽകി. ഓരോ വീടുകളിലും കർശനമായ വ്യക്തി ശുചിത്വവും ആഹാര പാനിയ ശുചിത്വവും ഉറപ്പാക്കുക, വെളിയിടങ്ങളും ജലാശയങ്ങളും മനുഷ്യവിസർജ്യംമൂലം മലിനമാകാതിരിക്കാനും വൃത്തിഹീനമായി ശുചിമുറികൾ പ്രവർത്തിപ്പിക്കാതിരിനുമുള്ള ഉറപ്പ് എന്നിവ സാമൂഹ്യ പങ്കാളിത്തത്തോടെയും നിരീക്ഷണങ്ങളിലൂടെയും സാധ്യമാക്കണമെന്ന് മന്ത്രി പറഞ്ഞു.
ആഹാര പാനീയ വിതരണ കേന്ദ്രങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനുള്ള രാത്രികാല പരിശോധനയ്ക്ക് തിങ്കളാഴ്ച മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഇറങ്ങുന്നതായിരിക്കും. പഞ്ചായത്തിൻറെ സഹകരണത്തോടെ മൈക്ക് അനൗൺസ്മെൻറ് ,സാമൂഹ്യ കൂട്ടായ്മകളിലെ ബോധവൽക്കരണം എന്നിവ വരും ദിവസങ്ങളിൽ തുടരുന്നതാണ്.
വയറിളക്കമുള്ള,വീടുകളിൽ കഴിയുന്ന രോഗികളും സമ്പർക്കത്തിൽ ഉള്ളവരും രോഗ പകർച്ച ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 40 അങ്ക ണവാടികളും 13 സ്കൂളുകളും ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ജൂൺ 15 വരെ നീട്ടി വെച്ചിരിക്കുകയാണ് .





