ആലപ്പുഴ: മൺസൂൺ മുന്നൊരുക്കത്തിൻ്റെ ഭാഗമായി തോട്ടപ്പള്ളി സ്പിൽവേയിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയായതായി ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുന്ന രീതിയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന ഓരുമുട്ടുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
മൺസൂൺ മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ജില്ലയിലെ കടലോര മേഖലകളിൽ രൂക്ഷമായ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളിലെ കടൽഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോട്ടപ്പള്ളി സ്പിൽവേയിൽ നിലവിൽ 50 മീറ്റർ വീതിയിൽ നീരൊഴുക്കുള്ളതായും മൺസൂൺ ആരംഭിക്കുന്നതിന് മുൻപായി 300 മീറ്ററോളം നീരൊഴുക്ക് തടസ്സരഹിതമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തീരസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കടലാക്രമണം രൂക്ഷമായ ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ കടൽഭിത്തി നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ അറിയിച്ചു.





