കോഴഞ്ചേരി: അമ്പത്തി മൂന്നാമത് ആറൻമുള പള്ളിയോടമായ മൂക്കന്നൂർ പള്ളിയോടത്തിൻ്റെ മാലിപ്പുരയിലെ നിർമ്മാണത്തിനു തുടക്കം കുറിച്ച് ഉളി കുത്തൽ കർമ്മം സെപ്റ്റംബർ 13-ന് നടക്കും. രാവിലെ 8 . 57 നും 10 .03 നും മധ്യേ ആണ് ചടങ്ങ്. മൂക്കന്നൂർ കരയിലെ മൂത്താചാരി എ ആർ മോഹനൻ ആചാരി ഉള്ളി കുത്തൽ കർമം നിർവഹിക്കും.
പള്ളിയോട ശിൽപി അയിരൂർ സതീഷ് ആചാരി, പള്ളിയോട നിർമ്മാണ സമിതി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആണ് ചടങ്ങ് നടക്കുന്നത്. ആറൻമുള ക്ഷേത്രത്തിലെ അനുഞ്ജ, വൃക്ഷപൂജ, എന്നിവയ്ക്ക് ശേഷം കണ്ടൻപേരൂർ, എരുമേലി എന്നിവിടങ്ങളിൽ നിന്ന് മാലിപ്പുരയിൽ എത്തിച്ച ആഞ്ഞിലിത്തടികളിൽ ഉള്ളി കുത്തിയാണ് പള്ളിയോടത്തിൻ്റെ നിർമ്മാണം ഞായറാഴ്ച്ച ആരംഭിക്കുന്നതെന്ന് പബ്‌ളിസിറ്റി കൺവീനർ പ്രസാദ് മൂക്കന്നൂർ അറിയിച്ചു.
മൂക്കന്നൂർ 720 നമ്പർ ശ്രീ ശങ്കര വിലാസം എൻ എസ് എസ് കരയോഗത്തിൻ്റെ ഉടമസ്ഥതയിൽ കരയിലെ എല്ലാ ഹൈന്ദവ സംഘടനകളും ഉൾപ്പെട്ട സമിതിയാണ് പള്ളിയോട നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ബി. ബാച്ചിൽ പതിനെട്ടാമത് അറൻമുള പള്ളിയോടമാണ് ഇത്. 65 ലക്ഷത്തിൽ പ്പരം രൂപ ചിലവഴിച്ച് നിർമ്മാണം ആരംഭിക്കുന്ന പള്ളിയോടം അടുത്ത ആറൻമുള ഉതൃട്ടാതി വള്ളംകളിക്ക് മുൻപായി നീരണിയിക്കുന്നതിനാണ് ലക്ഷ്യം.
ഉത്രാട സന്ധ്യയിൽ കാട്ടൂരിൽ നിന്നും പുറപ്പെടുന്ന തിരുവോണത്തോണിയെ യാത്രയ്ക്ക് മുന്നേ കുളിപ്പിക്കുന്ന ചടങ്ങ് നടക്കുന്ന മറുകരയായ മൂക്കന്നൂരിലും പള്ളിയോടം വേണമെന്ന കരക്കാരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് സഫലമാകുന്നത് .





