പത്തനംതിട്ട: ജനറൽ ആശുപത്രിയിൽനിന്ന് രോഗിക്ക് നൽകിയ ഗുളിക പൊട്ടിച്ചപ്പോൾ കുഴമ്പുരൂപത്തിലായതായി പരാതി. ഇലന്തൂർ സ്വദേശി സുനിൽകുമാറാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്. കഴിഞ്ഞ 27ന് ശാരീരിക അസ്വസ്ഥതയെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ സുനിൽകുമാറിന് ഡോക്ടർ നിർദേശിച്ച മരുന്നുകൾ ആശുപത്രി ഫാർമസിയിൽനിന്നാണ് ലഭിച്ചത്. ഇതിൽ ഒരു ഗുളിക കഴിച്ച ശേഷം ബാക്കിയുള്ള ഗുളികകൾ സൂക്ഷിച്ചുവച്ചു.
പിന്നീട് മറ്റൊരു ഗുളിക കഴിക്കുന്നതിനായി അലുമിനിയം ഫോയിൽ തുറന്നപ്പോഴാണ് ഗുളിക കുഴമ്പുരൂപത്തിലായതായി ശ്രദ്ധയിൽപ്പെട്ടതെന്നാണ് പരാതി.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ഗുളികയുടെ അവസ്ഥ സംബന്ധിച്ച് വിശദീകരണം തേടി.
എന്നാൽ ഗുളികയുടെ ഗുണനിലവാരത്തിൽ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്. ഗുളിക ശരിയായ രീതിയിൽ സൂക്ഷിക്കാത്തതിനെ തുടർന്നുണ്ടായ ഭൗതിക മാറ്റം മൂലമാകാം കുഴമ്പുരൂപത്തിലായതെന്നാണ് അധികൃതരുടെ വിശദീകരണം.പരാതിക്കാരന് നൽകിയ ഗുളിക ഉൾപ്പെട്ട ബാച്ചിന് 2027 വരെ കാലാവധിയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഈ ബാച്ചിലെ ഗുളികകൾ നിരവധി രോഗികൾക്ക് നൽകിയിട്ടുണ്ടെങ്കിലും മറ്റാരിൽനിന്നും സമാനമായ പരാതി ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഗുളിക ശരിയായ രീതിയിൽ, നിർദേശിച്ച സാഹചര്യത്തിൽ സൂക്ഷിച്ചിരുന്നെങ്കിൽ ഇത്തരത്തിലുള്ള മാറ്റം സംഭവിക്കില്ലായിരുന്നുവെന്നും അധികൃതർ വിശദീകരിച്ചു. അതേസമയം, രോഗിക്ക് വിതരണം ചെയ്ത മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് തന്നെ കുഴമ്പുരൂപത്തിലായതായി കണ്ടെത്തിയ സംഭവത്തിൽ മരുന്നിന്റെ ഗുണനിലവാരവും സംഭരണ രീതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.