തിരുവനന്തപുരം : ജൂലൈ 6, 7 തീയതികളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ജൂലൈ 5 മുതൽ 9 വരെ എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ശക്തമായ മഴ പ്രവചിച്ചിട്ടുള്ളതിനാൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ 7 വരെയും കർണാടക തീരത്ത് ജൂലൈ 8 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. നദികൾ മുറിച്ചുകടക്കാനോ ജലാശയങ്ങളിൽ ഇറങ്ങാനോ പാടില്ലെന്നും മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകൾ ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും പോസ്റ്റുകൾ തകർന്നു വീഴാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.





