ന്യൂഡൽഹി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുന്നേ വന്നേക്കും. ഇതോടെ ആകാംക്ഷയിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകള്‍. ദില്ലിയില്‍ ഇന്നലെ നടന്ന അതി നിർണായക ചർച്ചയില്‍ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്നാണ് വിവരം.
കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആർ സി പക്ഷങ്ങള്‍. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്.
അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.





