ആലപ്പുഴ: പള്ളാത്തുരുത്തിയിൽ മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. പള്ളാത്തുരുത്തി പാലത്തിനു തെക്കുവശം അറ്റകുറ്റപ്പണികൾക്കായി യാർഡിൽ കയറ്റിയ ലേക്സ് ആൻഡ് ലഗൂൺസ് കമ്പനിയുടെ ഹൗസ് ബോട്ടുകൾക്കാണ് തീപിടിച്ചത്. ബുധനാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം.
ജോലിക്കാർ പുറത്തുപോയ ശേഷമാണ് അപകടം. അതിനാൽ വൻ ദുന്തം ഒഴിവായി. പുരവഞ്ചിയിൽ ഒരേസമയം വെൽഡിങ് ജോലിയും തടിപ്പണിയും നടക്കുന്നുണ്ടായിരുന്നു. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചാണ് തീ മറ്റു ഹൗസ് ബോട്ടുകൾക്ക് പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തിനുസമീപം 10-ഓളം പുരവഞ്ചികൾ വേറെയുണ്ടായിരുന്നു. തീപടർന്നയുടനെ ഇവ മറ്റുസുരക്ഷിതമേഖലയിലേക്ക് മാറ്റി. നാട്ടുകാരും അഗ്നിരക്ഷാസേനയും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.





