പത്തനംതിട്ട: കേരളത്തിന്‍റെ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ നിയോഗം കേരള ചരിത്രത്തില്‍ പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത പറഞ്ഞു.
കീഴ് വഴക്കങ്ങൾ മാറ്റി കേരളത്തിന്റെ ഭരണ രംഗത്ത് വിശാല കാഴ്ചപ്പാടുകളും പുത്തൻ ശൈലികളും ആവിഷ്കരിക്കാൻ നിയുക്ത മുഖ്യമന്ത്രിക്ക് കഴിയുമെന്ന് പ്രത്യാശിക്കുന്നു. സമുദായിക- രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേർത്തു നിർത്തി ഭരണഘടനാ മൂല്യങ്ങളും കേരളത്തിന്‍റെ മതേതര സ്വഭാവവും കാത്തു സൂക്ഷിച്ചു സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസം ഇല്ലാതെ ജനങ്ങളെ ഒരു പോലെ കാണുകയും ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കി പ്രവർത്തിക്കാൻ കഴിയണം. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന വിഷയങ്ങളില്‍ സര്‍ക്കാരിൻ്റെ ശ്രദ്ധ അടിയന്തരമായി ഉണ്ടാകണം.
ജനകീയ വിഷയങ്ങളിൽ അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചും പൊതു സമൂഹത്തിൽ ഉയരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് നല്ലതിനെ സ്വീകരിച്ചും സംസ്ഥാനത്തെ ജനങ്ങളെ നയിക്കുന്നതിന് സാധ്യമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. നിയുക്ത മുഖ്യമന്ത്രിയ്ക്കും പുതിയ സര്‍ക്കാരിനും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആശംസകൾ പ്രാർത്ഥനാപൂർവ്വം അറിയിക്കുന്നതായും മെത്രാപ്പൊലിത്ത പറഞ്ഞു.





