അയിരൂർ : 113-ാമത് ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിൻ്റെ മൂന്നാം ദിവസം മാധ്യമവിചാരം പരിപാടി നടന്നു.മംഗളം മുൻ സ്പെഷൽ കറസ്പോണ്ടൻ്റ് സജിത്പരമേശ്വരൻ സംയോജകനായ പരിപാടിയിൽ മുതിർന്ന മാധ്യമപ്രവർത്തകർ പങ്കെടുത്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആധ്യാത്മിക സംഗമമായ മഹാകുംഭമേള ആരംഭിച്ച് ദിവസങ്ങളോളം ഒരു വാർത്തയും അതെപ്പറ്റി പ്രസിദ്ധീകരിക്കാതിരുന്ന മലയാള മാധ്യമങ്ങൾ, കുംഭമേളക്കിടെ ഒരു അപകടം ഉണ്ടായതോടെ അവിടെ പോയി ക്യംപ് ചെയ്യുകയാണെന്ന് മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ പറഞ്ഞു.
കുംഭമേളയിലെ വിശേഷങ്ങൾ മലയാളികളെ അറിയിക്കാനല്ല മറിച്ച് ഇനി ഒരപകടം ഉണ്ടായാൽ അത് ആഘോഷമാക്കുന്നതിനായാണ് അവർ അവിടെക്യംപ് ചെയ്യുന്നത്. ഹിന്ദു സമുഹത്തോട് ശത്രുതാപരമായ സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ഹൈന്ദവർക്ക് സ്വ ധർമ്മത്തെപ്പറ്റിയുള്ള അജ്ഞത മുതലെടുത്ത് ഹൈന്ദവ മൂല്ല്യങ്ങളെ വികലമായി ചിത്രീകരിക്കാനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. സനാതന ധർമ്മം കേവലം ഹിന്ദു മതത്തിൻ്റെ മാത്രം സ്വത്തല്ലെന്നും മറിച്ച് മുഴുവൻ ഭാരതീയരുടേതുമാണെന്നും ഷാജൻ സ്കറിയാ പറഞ്ഞു.
സനാതന ധർമ്മത്തെ ഇകഴ്ത്തുന്നതിന് മാധ്യമങ്ങൾക്കൊപ്പം ഇടത് ഇസ്ലാമിക ശക്തികളും ചില രാഷ്ട്രീയ സംഘടനകളും അതിശക്തമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് എ ബി സി മലയാളം ന്യൂസ് ചീഫ് എഡിറ്റർ വടയാർ സുനിൽ അഭിപ്രായപ്പെട്ടു.
സനാതന ധർമ്മത്തെ നിർമ്മാർജ്ജനം ചെയ്യണമെന്ന അഭിപ്രായമാണ് തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം ഉള്ളത്. ആർ എസ് എസ് എന്ന് ആരോപിച്ച് മുഴുവൻ ഹൈന്ദവരെയും വംശഹത്യ ചെയ്യണമെന്നാണ് ഇക്കൂട്ടർ ആഗ്രഹിക്കുന്നത്.ഒരാൾ ഈഴവനെന്നൊ,നായരെന്നോ, നമ്പൂതിരി എന്നൊ പുലയൻ എന്നോ സ്വയം പരിചയപ്പെടുത്തിയാൽ ആർക്കും കുഴപ്പമില്ല.
എന്നാൽ അയാൾ ഹിന്ദു എന്ന് സ്വയം പരിചയപ്പെടുത്തിയാൽ ഇക്കൂട്ടരുടെ ശത്രുവാകുമെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ , മാതൃഭൂമി മുൻ ജില്ലാ ലേഖകൻ എസ് ഡി വേണുകുമാർ, എം. അയ്യപ്പൻകുട്ടി, കെ. ശ്രീജിത്, മാധ്യമ പ്രവർത്തകനായ ജി കെ കൃഷ്ണ ഗോപാൽ, എ കെ അനുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.