കോഴഞ്ചേരി : ഓണ വിഭവങ്ങളിൽ ചേർക്കുന്ന പ്രധാന ഇനങ്ങളായ വെളിച്ചെണ്ണയ്ക്കും ശർക്കരയ്ക്കും ഓണ വിപണിയിൽ വില ഉയരുന്നു. വ്യാജൻ ഒഴുകുന്നെന്ന പ്രചരണവും നിലനിൽക്കെ ഇക്കാര്യത്തിൽ പരിശോധനകൾ നടക്കുന്നില്ലെന്നും പരാതി. ഓണവിപണിയിലെ അവസരം മുതലെടുത്ത് തഴച്ചു വളരാൻ സാധ്യതയുള്ള വ്യാജന്മാരെ തളയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പും മറ്റു സർക്കാർ പരിശോധനാ സംവിധാനങ്ങളും രംഗത്ത് ഇല്ലെന്നും ആക്ഷേപം.
ഭക്ഷ്യ സുരക്ഷാ കാര്യത്തിൽ അടൂർ നഗരസഭാ അധികൃതർ കഴിഞ്ഞ ദിവസം ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയാണ് ജില്ലയിൽ ഏറ്റവും ഒടുവിൽ നടന്നത്. പച്ചതേങ്ങയ്ക്ക് 65 -68 രൂപ വില ഉള്ളപ്പോഴാണ് വെളിച്ചെണ്ണ 340-350 രൂപയ്ക്ക് വിൽക്കുന്നത്. എന്നാൽ ചക്കിലാട്ടിയ വെളിച്ചെണ്ണ എന്ന പേരിലും അല്ലാതെയും 230 ൽ താഴെ വിലയുള്ള പാക്കറ്റ് വെളിച്ചെണ്ണയും വിറ്റു പോകുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
സർക്കാർ ബ്രാൻഡ് ആയ കേരയുടേതിന് സമാനമായ പല ബ്രാൻഡുകളും ജില്ലയിലെ വിപണിയിലുണ്ട്. 190 മുതൽ 290 വരെയാണ് അവയുടെ വില. നിലവാരം കുറഞ്ഞതും നിശ്ചിത അളവിൽ മായം ചേർത്ത വെളിച്ചെണ്ണയുമാണ് വില കുറച്ച് വിൽക്കുന്നത്. മായം ചേർക്കുന്നതിന് ഒപ്പം മണവും രുചിയും ലഭിക്കുന്നതിന് എസെൻസുകൾ ചേർക്കുന്നതായും പറയപ്പെടുന്നുണ്ട്.
തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ഇത്തരം വില കുറഞ്ഞ വെളിച്ചെണ്ണയിൽ പാമോയിൽ, പാരഫിൻ , മിനറൽ ഓയിൽ എന്നിവ ചേർത്താണ് പല പേരുകളിൽ പായ്ക്കറ്റിലാക്കി വിൽക്കുന്നത്.
ലേബലോ ബില്ലോ ഇല്ലാത്തതായ ശർക്കരയും ഓണക്കാലത്ത് വിൽക്കുന്നുണ്ട്. ഇവയിൽ കൃത്രിമ നിറങ്ങളും ചേർത്താണ് വിൽപന. ടാർട്ടസിൻ സൺസെറ്റ് യെലോ, ബ്രില്ലിയൻ്റ് ബ്ലൂ തുടങ്ങിയ കൃത്രിമ നിറങ്ങളാണ് ചേർക്കാറ് .
പായ്ക്കറ്റിലും ചാക്കിലും ലേബലുകൾ ഇല്ലാത്തതിനാൽ പലപ്പോഴും ഉൽപ്പാദകരെ കണ്ടെത്താനാവില്ല. ലേബലും ബില്ലും ഇല്ലാത്ത ശർക്കര വിൽക്കുന്നത് പിടിക്കപ്പെട്ടാൽ റീട്ടെയിൽ വ്യാപാരി നിയമനടപടി നേരിടാനാണ് സാധ്യത. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ചാക്കുകളിൽ ഉൽപ്പാദകരുടെ പേരും ലൈസൻസ് നമ്പരും വേണം. ഇതൊന്നുമില്ലാതെയാണ് വഴിയോരങ്ങളിലും കരിപ്പെട്ടി, ശർക്കര എന്നിവ വിൽക്കുന്നത്. അനലറ്റിക്കൽ ലാബിൽ ആണ് ഇവയുടെ സാംപിൾ പരിശോധിക്കുന്നത്





