ആറന്മുള: ഭക്തിയുടെ തുഴയെറിഞ്ഞ് ആവേശത്തിൻ്റെ ഓളമുയർത്തി പമ്പാനദിയുടെ നെട്ടായത്തിൽ ഇന്ന് നടന്ന ആറൻമുള ഉതൃട്ടാതി വള്ളംകളിയിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തുർ പളളിയോടവും മന്നം ടോഫി കരസ്ഥമാക്കി.
എ ബാച്ചിൽ അയിരൂർ, മല്ലപ്പുഴശ്ശേരി, ഇടശേരിമല കിഴക്ക് പളളിയോടങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി, ബി ബാച്ചിൽ കോടിയാട്ടുകര, ഇടപ്പാവൂർ, തൈമറവുംകര എന്നിവയ്ക്ക് ആണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ.
എ ബാച്ച് ലൂസേഴ്സ് ഫൈനലിൽ കുറിയന്നൂർ മുന്നിലെത്തി. ഓതറയും കീഴുകരയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ബീ ബാച്ച് ലൂസേഴ്സ് ഫൈനലിൽ വൻമഴി പള്ളിയോടം പ്രഥമസ്ഥാനത്തെത്തി. കീക്കൊഴൂർ- വയലത്തല രണ്ടാമതും കടപ്ര മൂന്നാമതും തുഴഞ്ഞെത്തി.
ജലമേളയുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സത്രക്കടവിൽ മൂന്ന് കോടി രൂപ ചിലവിൽ പുതിയ പവലിയൻ നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ തുടങ്ങിയതായും അടുത്ത ജലമേളയ്ക്ക് മുമ്പായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
പളളിയോട സേവാ സംഘം പ്രസിഡന്റ് കെ .വി .സാംബദേവൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സിനിമാ താരം ജയസൂര്യ മുഖ്യാതിഥിയായി പങ്കെടുത്ത് സുവനീർ പ്രകാശനം ചെയ്തു. സ്വാമി പ്രജ്ഞാ നന്ദ തീർഥപാദർ അനുഗ്രഹ പ്രഭാഷണം നടത്തി.
ഗുരുവായൂർ ദേവസ്വം മാനേജ്മെൻ്റ് കമ്മിറ്റി അധ്യക്ഷൻ ഡോ.വി.കെ.വിജയൻ, വിവരാവകാശ കമ്മിഷൻ ചെയർമാൻ വി.ഹരികുമാർ ,കേരള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. രഞ്ജുനാഥ്, പ്രമോദ് നാരായണൻ എം എൽഎ, പളളിയോട സേവാ സംഘം സെക്രട്ടറി പ്രസാദ് ആനന്ദ ഭവൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ.സുരേഷ് ബാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു






