ചക്കുളത്തുകാവ് : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർന്നു. നെടുംമ്പ്രം തച്ചാറയിൽ ആശാലതയുടെ വസതിയിൽ നിന്നാണ് കാർത്തിക സ്തംഭത്തിനുള്ള കവുങ്ങ് വഴിപാടായി സമർപ്പിച്ചത്.
കവുങ്ങിൻ തടിയിൽ വാഴക്കച്ചി. തെങ്ങോല, ദേവിക്ക് ഒരുവർഷം ലഭിച്ച ഉടയാട എന്നിവ പൊതിഞ്ഞ് കെട്ടിയാണ് കാർത്തിക സ്തംഭം ഉണ്ടാക്കിയത്. പൊങ്കാല ദിവസം ദീപാരാധയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്ന് ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന ഭക്തസംഗമം ജില്ല പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമതി അധ്യക്ഷ ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
നെടുംമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി ഭദ്രദീപ പ്രകാശനം നിർവ്വഹിച്ചു. മീഡിയ കോഡിനേറ്റർ അജിത്ത് പിഷാരത്ത്, തിരു ഉത്സവ കമ്മറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. പൊങ്കാലയുടെ വരവ് അറിയിച്ച് നിലവറ ദീപം തെളിയിക്കൽ, വിളംബര ഘോഷയാത്ര എന്നിവ 30 ന് നടക്കുമെന്ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു.






