എറണാകുളം: മലയാറ്റൂരില്‍ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാകം തന്നെയെന്ന നിഗമനത്തിൽ പൊലീസ്. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബെംഗളൂരുവിൽ ഏവിയേഷൻ വിദ്യാർഥിയുമായ ചിത്രപ്രിയ(19)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നതാണെന്നാണ് നിഗമനം.
ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ.
സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി 4 ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് രക്തക്കറയുള്ള കല്ല് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ഇന്നലെ ഒരു തവണ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അലനടക്കം കൂടുതൽ ആളുകളെ കാലടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
വീട്ടിൽ നിന്നും കടയിൽ പോകാൻ ഇറങ്ങിയ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. അടുത്തുള്ള കടയിൽ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. ഇതോടെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തിവരവെയാണ് കഴിഞ്ഞ ദിവസം മലയാറ്റൂരിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.






