തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില ഉയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളം ഉയര്‍ന്നു. തിങ്കളാഴ്ച ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ വില 180 രൂപ വരെയാണ്. കോഴിഇറച്ചിക്ക് കിലോയ്‌ക്ക് 270 രൂപ വരെ ഉണ്ട്. ഫാമുകളില്‍ നിന്ന് കര്‍ഷകര്‍ വില്‍ക്കുന്ന മൊത്തവില കിലോയ്‌ക്ക് 150 രൂപയ്‌ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
തീറ്റ വില വര്‍ധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് വിവരം. ഇറച്ചിക്കോഴി വില വര്‍ദ്ധിച്ചത് ഹോട്ടല്‍ വിഭവങ്ങളുടെ വിലയിലും പ്രതിഫലിച്ചു.അടുത്ത ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത. മുട്ടയ്‌ക്കും വിലയും വർദ്ധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്‌ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്. കേരളത്തിലേക്ക് ആവശ്യമായ മുട്ട ഉത്പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലെ നാമക്കലിലും മുട്ടവില വര്‍ധിച്ചിട്ടുണ്ട്.






